കർഷക മനസിന്റെ പ്രതിഫലനം ആയിരിക്കും പതിനാലാം പഞ്ചവത്സരപദ്ധതി: കൃഷിമന്ത്രി

Share

പതിനാലാം പഞ്ചവത്സര പദ്ധതിയിലെ കാർഷിക പദ്ധതികൾ കർഷകന്റെ മുഖവും മനസ്സും പ്രതിഫലിപ്പിക്കുന്ന തരത്തിൽ കർഷക സൗഹാർദ്ദപര മായിരിക്കമെന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനായി കർഷകർ മുതൽ കാർഷിക വിദഗ്ധർ വരെയുള്ളവരുടെ ത്രിദിന ശില്പശാല തിരുവനന്തപുരം സമേതിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി . ചീഫ് സെക്രട്ടറി ഡോ വി പി ജോയിയുടെ അധ്യക്ഷതയിലായിരുന്നു ത്രിദിന ശില്പശാലയുടെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

കാർഷിക പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കൾ കർഷകർ തന്നെയായിരിക്കണമെന്ന് പ്രസംഗത്തിൽ മന്ത്രി സൂചിപ്പിച്ചു.പുതിയ പദ്ധതികൾ അത്തരത്തിൽ ആയിരിക്കും നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത് .അതിനാലാണ് പദ്ധതി ആസൂത്രണം കർഷകരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് നടത്തുവാൻ തീരുമാനിച്ചത്. ആസൂത്രണം തുടങ്ങേണ്ടത് പാടത്തുനിന്നുമാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും യാഥാർത്ഥ്യമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കാർഷിക മുറകളും അതിനനുസരിച്ച് മാറേണ്ടതായിട്ടുണ്ട്. അഗ്രോ ഇക്കോളജിൽ യൂണിറ്റിന്റെ അടിസ്ഥാനത്തിൽ അതാത് പ്രദേശങ്ങൾക്കു വേണ്ട കാർഷിക പദ്ധതികളാണ് കൃഷിവകുപ്പ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്.

കാർഷിക വിളകളുടെ ഉത്പാദനത്തിൻ്റെ കാര്യത്തിൽ സംസ്ഥാനം ബഹുദൂരം മുന്നേറിയിട്ടുണ്ട് .എന്നാൽ കർഷക വരുമാന വർധനവിനും കാർഷിക വൃത്തിയിൽ നിന്ന് അന്തസ്സായ ഒരു ജീവിതം കെട്ടിപ്പടുക്കുവാനും കർഷകന് കേവലം ഉൽപ്പാദന പ്രക്രിയ കൊണ്ട് ആവില്ല. സംഭരണവും സംസ്കരണവും വിപണനവും മെച്ചപ്പെടുത്തണം. കൃഷിഭവനുകളും പദ്ധതികളും അത്തരത്തിൽ മാറേണ്ടതുണ്ട്. സ്മാർട്ട് കൃഷിഭവൻ എന്ന ആശയം പേരിൽ മാത്രമല്ല കർഷകർക്ക് ലഭിക്കുന്ന സേവനത്തിലും ഉണ്ടാകുമെന്ന് മന്ത്രി അറിയിക്കുകയുണ്ടായി. യഥാർത്ഥ വരുമാന സ്രോതസ്സായി കൃഷിയെ മാറ്റാൻ പറ്റുന്ന തരത്തിലുള്ള പദ്ധതികൾക്കായിരിക്കും പതിനാലാം പഞ്ചവത്സരപദ്ധതിയിൽ മുൻതൂക്കം എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉപയോഗപ്രദമായ സാങ്കേതികവിദ്യകൾ മറ്റിടങ്ങളിൽ നിന്നും സ്വീകരിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ശ്രമിക്കണമെന്ന് അധ്യക്ഷപ്രസംഗത്തിൽ ചീഫ് സെക്രട്ടറി ഡോ.വി. പി ജോയ് പറഞ്ഞു. കൃഷി ഒരു സംരംഭകത്വം ആയി മാറേണ്ടതുണ്ട് .കാർഷിക സംസ്കാരം ഈ ഒരു മാറ്റം ഉൾക്കൊള്ളേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഉദ്ഘാടനചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ രാജേഷ് കുമാർ സിങ് ഐഎഎസ് ,ശാരദ മുരളീധരൻ ഐ എ എസ്, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ ഐ എ എസ് എന്നിവർ പ്രസംഗിച്ചു. കാർഷികോല്പാദന കമ്മീഷണർ ഇഷിത റോയി ഐഎഎസ് ചടങ്ങിന് സ്വാഗതവും സെക്രട്ടറി ലതാ ഐഎഎസ് നന്ദിയും അറിയിച്ചു.ശില്പശാലയുടെ ആദ്യ ദിനം ഉച്ചതിരിഞ്ഞ് നവകേരളവും കാർഷികമേഖലയും എന്ന വിഷയത്തെ അധികരിച്ച് മുൻ കൃഷിവകുപ്പ് മന്ത്രിമാരായ മുല്ലക്കര രത്നാകരൻ, വി. എസ് സുനിൽകുമാർ, മുൻ ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാർ, എസ്.എം വിജയാനന്ദ് ,അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവർ പ്രഭാഷണം നടത്തി. ശില്പശാലയുടെ രണ്ടാം ദിനമായ ഇന്ന് തെരഞ്ഞെടുത്ത 11 വിഷയങ്ങളെ ആസ്പദമാക്കി ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയും വിഷയാവതരണവും ഉണ്ടാകും.