സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുഎത്തി; വിഷുകണി ഇങ്ങനെ ഒരുക്കാം

Share

കൊറോണാ മഹാമാരിക്ക് ഇടയിലും പുതിയ ഒരു വിഷു പുലരി എത്തുകയായി. വിഷുക്കണി എങ്ങനെ ഒരുക്കാം എന്ന് നോക്കാം…

കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കല്‍പ്പം. കണി വെള്ളരി കൃഷ്ണന്റെ മുഖമാണെന്നും വിളക്കുകള്‍ കണ്ണുകളാണെന്നും വിശ്വാസം. ഇതെല്ലാം ചേര്‍ത്തുവച്ച് വിഷുക്കണി ഒരുക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വെള്ളോട്ടുരുളിയിലാണ് കണിവയ്‌ക്കേണ്ടത്(ഉരുളി ഇല്ലെങ്കില്‍ ഓടിന്‌ടെ തളികയിലാവാം). സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിയും സുവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് വിഷുക്കണിക്കുള്ള പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണി വക്കാനായി പിന്നെ വേണ്ടത്.

വലംപിരിശംഖ്, പൂര്‍ണ്ണകുംഭം… തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ അഭൗമ ദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല. ചില ദിക്കിലെല്ലാം (പ്രത്യേകിച്ച് തെക്കന്‍ നാടുകളില്‍) കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക്- ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്.

ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം.

വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്. വിഷുദിനപ്പുലര്‍ച്ചെ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു.

അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ അല്ലെങ്കില്‍ കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് ”വിഷുക്കൈനീട്ടം” എന്നറിയപ്പെടുന്നത്.