ഉപഭോക്താക്കൾക്ക് വ്യാജസന്ദേശം; നടപടിക്കൊരുങ്ങി കെ എസ് ഇ ബി

Share

ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ വ്യാജ എസ് എം എസ് സന്ദേശം ലഭിച്ചതായി പരാതി ഉയർന്നതിനെത്തുടർന്ന് കെ എസ് ഇ ബി സൈബർ സെല്ലിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കേരള പൊലീസിന്റെ സൈബർ വിഭാഗം കെ എസ് ഇ ബിയെ അറിയിച്ചിട്ടുണ്ട്. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെ എസ് ഇ ബി ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കെ എസ് ഇ ബിയുടെ നിരവധി ഉപഭോക്താക്കൾക്ക് വ്യാജ മൊബൈൽ സന്ദേശം ലഭിക്കുകയുണ്ടായി. കെ എസ് ഇ ബിയിൽ നിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്റെ ശൈലിക്ക് വിരുദ്ധമായി ഒരു മൊബൈൽ നമ്പരിൽ നിന്ന് വൈദ്യുതി വിച്ഛേദന സന്ദേശം ലഭിച്ചതാണ് ഉപഭോക്താക്കൾക്ക് സംശയത്തിനിട നൽകിയത്. തുടർന്ന് പലരും കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തെ പരാതി അറിയിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്.

കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശ്ശിക തുക, സെക്ഷന്റെ പേര്, പണമടയ്ക്കാനുള്ള വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP തുടങ്ങിയവയുൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിലേക്ക് കടന്നു കയറുവാൻ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്.

ബഹുമാന്യ ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം എന്ന് അഭ്യർഥിക്കുന്നു.

ഇത്തരം വ്യാജ സന്ദേശങ്ങളോ ഫോൺ കോളുകളോ ലഭിക്കുന്നപക്ഷം കെ എസ് ഇ ബിയുടെ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ചോ 94960 01912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ അറിയിക്കാവുന്നതാണ്.