ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും; ഇതുവരെ വിളിച്ചത് 6.17 ലക്ഷം പേര്‍

Share

തിരുവനന്തപുരം: കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും മലയാളികളുടെ മനസില്‍ പതിഞ്ഞ നമ്പരാണ് ദിശ 1056. ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്.

104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 22നാണ് ദിശയെ കോവിഡ് 19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹൈല്‍പ് ലൈനില്‍ ഇതുവരെ 10.5 ലക്ഷം കോളുകളാണ് ഇതുവരെ വന്നത്. കോവിഡ് കാലത്ത് 6.17 ലക്ഷം കോളുകളാണ് വന്നത്. പൊതു വിവരങ്ങള്‍, ക്വാറന്റൈന്‍, മാനസിക പിന്തുണ, ഡോക്ടര്‍ ഓണ്‍ കോള്‍, വാക്‌സിനേഷന്‍, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈന്‍ ലംഘിക്കല്‍, മരുന്ന് ലഭ്യത, കാസ്പ്, ഇ സഞ്ജീവനി, ഏര്‍ളി ചൈല്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങള്‍ക്കും ദിശയിലേക്ക് വിളിക്കാവുന്നതാണ്.

ഏറ്റവുമധികം കോള്‍ (85,000) വന്നത് വീട്ടിലെ നിരീക്ഷണത്തെ പറ്റിയുള്ള സംശയം ചോദിച്ചാണ്. രോഗലക്ഷണങ്ങള്‍ ചോദിച്ച് 45,000 കോളുകളും കോവിഡ് മുന്‍കരുതലുകളും യാത്രകളും സംബന്ധിച്ച് 69,500 കോളുകളും ഭക്ഷണത്തിനും മറ്റുമായി 10,989 കോളുകളും ടെലി മെഡിസിനായി 45,789 കോളുകളും കോവിഡ് പരിശോധനയും അതിന്റെ ഫലത്തിനുമായി 35,679 കോളുകളുമാണ് വന്നത്.

ഏറ്റവുമധികം കോള്‍ വന്നത് തിരുവനന്തപുരം 1,01,518 ജില്ലയില്‍ നിന്നും ഏറ്റവും കുറവ് കോള്‍ വന്നത് വയനാട് 4562 ജില്ലയില്‍ നിന്നുമാണ്. ഇതില്‍ 10 ശതമാനം കോളുകള്‍ കേരളത്തിന് പുറത്ത് നിന്നും വന്നതാണ്. സാധാരണ പ്രതിദിനം 300 മുതല്‍ 500 വരെ കോളുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ ദിവസങ്ങളില്‍ പ്രതിദിനം 3500 കോളുകള്‍ വരെയാണ് ദിശയിലേക്ക് എത്തുന്നത്.

കേരള ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമായി 2013 മാര്‍ച്ചിലാണ് ടെലി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനായ ദിശ 1056 ആരംഭിച്ചത്. സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്ടമാരുടെയും ഒരു ഏകോപനമാണ് ദിശ.

തുടക്കത്തില്‍ 15 കൗണ്‍സിലര്‍മാരും 6 ഡസ്‌കുകളും മാത്രമുണ്ടായിരുന്ന ദിശയില്‍ കഴിഞ്ഞ കോവിഡ് കാലത്ത് കോളുകളുടെ എണ്ണം കൂടിയതോടെ ഡസ്‌കുകളുടെ എണ്ണം 30 ആക്കി വര്‍ദ്ധിപ്പിച്ചു. കോവിഡിന്റെ വ്യാപനം കുറഞ്ഞ സമയത്ത് കോളുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഡെസ്‌കുകളുടെ എണ്ണം 22 ആക്കി കുറച്ചിരുന്നു.

എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗം വന്നതോടെ കോളുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. അങ്ങനെ ഡെസ്‌കുകളുടെ എണ്ണം 50 ആക്കി വര്‍ധിപ്പിച്ചു. 65 ദിശ കൗണ്‍സിലര്‍മാര്‍, 25 വോളണ്ടിയര്‍മാര്‍, 5 ഡോക്ടര്‍മാര്‍, 3 ഫ്‌ളോര്‍ മാനേജര്‍മാര്‍ എന്നിവരാണ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. പ്രതിദിനം 4500 മുതല്‍ 5000 വരെ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും.

യാത്ര സഹായം, ഭക്ഷ്യ വിതരണം, പ്രദേശിക സഹായം എന്നിവയ്ക്കായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പോലീസ്, സപ്ലൈ ഓഫീസര്‍മാര്‍, കോവിഡ് റിപ്പോര്‍ട്ടിംഗിനായും വൈദ്യ സഹായത്തിനായും സംസ്ഥാന, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുകള്‍, അതിഥി തൊഴിലാളികള്‍ക്കായി വാര്‍ റൂം, ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, എംപാനല്‍ഡ് ഡോക്ടര്‍മാര്‍, സൈക്യാര്‍ട്ടിസ്റ്റുമാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുമായി ചേര്‍ന്നാണ് ദിശ പ്രവര്‍ത്തിച്ചു വരുന്നത്.

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോഴും ജനങ്ങള്‍ക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ടെലിമെഡിക്കല്‍ സഹായം നല്‍കുന്നതിന് ഓണ്‍ ഫ്‌ളോര്‍ ഡോക്ടര്‍മാരും ഓണ്‍ലൈന്‍ എംപാനല്‍ഡ് ഡോക്ടര്‍മാരും അടങ്ങുന്ന ഒരു മള്‍ട്ടിഡിസിപ്ലിനറി ടീമും വിവിധ തലങ്ങളില്‍ മാനസികാരോഗ്യ സഹായം നല്‍കുന്നതിന് സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുടെ ഒരു ശൃംഖലയും ദിശയിലുണ്ട്.