2022 മേയ് 20ഓടെ ഒരു ലക്ഷം പട്ടയം നൽകുക ലക്ഷ്യം: റവന്യു മന്ത്രി

Share

2022 മേയ് മാസത്തോടെ ഒരു ലക്ഷം പട്ടയം നൽകുകയാണ് ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ഭൂരഹിതർക്ക് ഭൂമി നൽകണമെങ്കിൽ വ്യാപകമായി അനധികൃതമായി സ്വന്തമാക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും കൈവശക്കാർക്ക് പട്ടയം കൊടുക്കുകയും ഭൂരഹിതർക്ക് ഭൂമി കൊടുക്കുകയും ചെയ്യുക എന്നതാണ് ഭൂപരിഷ്‌കരണനിയമത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കളക്ടർമാരുമായുളള ഉന്നതതല യോഗത്തിൽ ആദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടയം നൽകാനുളള സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാവുന്നവയാണ്. 336 വില്ലേജ് ഓഫീസുകളാണ് നിലവിൽ സ്മാർട്ടാക്കിയത്. മറ്റുളള വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കാൻ കഴിയണം. വരുന്ന രണ്ടു വർഷത്തിനുളളിൽ എല്ലാ വില്ലേജ് ഓഫീസുകളേയും ഒരു പൊതു ഫോമിലാക്കണം. അവയുടെ പ്രവർത്തനങ്ങൾ കൂടൂതൽ സുതാര്യമാകണം. ഐ എൽ ഡി എം നെ സെന്റർ ഓഫ് എക്‌സലൻസ് ആക്കുന്ന കാര്യം പരിഗണനയിലാണ്. ഒക്ടോബർ ഒന്നിന് കാൾ സെന്റർ  ആരംഭിക്കും. നവംബർ ഒന്നോടുകൂടി റവന്യു വകുപ്പിന് ഒരു ജർണലും ആരംഭിക്കാൻ ആലോചനയുണ്ട്. റവന്യൂ ജീവനക്കാർക്ക് അവാർഡ് നൽകുക, റവന്യൂ കലോൽസവം നടത്തുക എന്നിങ്ങനെയുളള കാര്യങ്ങളും പരിഗണനയിലാണ്.
അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയ്തിലക് സ്വാഗതമാശംസിച്ചു. 14 ജില്ലകളിലെ കളക്ടർമാർ,ജോയിന്റ് കമ്മിഷണർ  ലാൻഡ് റവന്യൂകമ്മിഷണറേറ്റ്,സെക്രട്ടറി ലാൻഡ് ബോർഡ്, സർവേ ഡയറക്ടർ, കമ്മിഷണർ ഡി.എം., ഡയറക്ടർ ഐ എൽ ഡി എം.,ഡയറക്ടർ സർവേ ആന്റ്‌ലാൻഡ് , കമ്മിഷണർ സ്റ്റേറ്റ് ഹൗസിങ് ബോർഡ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ലാൻഡ് റവന്യൂ കമ്മിഷണർ കെ ബിജു കൃതജ്ഞത പറഞ്ഞു.