100 ദിനങ്ങള്‍ വെല്ലുവിളി നിറഞ്ഞത്: മന്ത്രി വീണാ ജോര്‍ജ്

Share

ഈ 100 ദിനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചടുത്തോളം വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ 100 ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് രണ്ടാം തരംഗത്തിനൊപ്പം സിക്ക, നിപ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേരളത്തിന്റെ സുശക്തമായ ആരോഗ്യ മേഖലയുടെ അടിത്തറ, ജനപങ്കാളിത്തം, ഐക്യത്തോടെയുള്ള പ്രവര്‍ത്തനം, ശാസ്ത്രീയമായ സമീപനം ഇവയെല്ലാം കൊണ്ട് ഈ പകര്‍ച്ച വ്യാധികളെ കൃത്യമായി പ്രതിരോധിക്കാന്‍ കേരളത്തിനായെന്നും മന്ത്രി പറഞ്ഞു.

അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെ നേരിടാന്‍ എല്ലാവര്‍ക്കും വേഗത്തില്‍ വാക്‌സിന്‍ നല്‍കാനാണ് ശ്രമിച്ചത്. 91 ശതമനാത്തിലധികം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ഒരു കോടിയിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇനിയും വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരും വിമുഖത കാട്ടരുത്.

ശക്തമായ പ്രതിരോധം കൊണ്ടാണ് സിക വൈറസ് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. നിപ വൈറസ് പ്രതിരോധത്തിനും വളരെ വലിയ പ്രവര്‍ത്തനമാണ് നടത്തിയത്. കൃത്യമായ കര്‍മ്മ പദ്ധതിയിലൂടെ പ്രതിരോധമൊരുക്കാനായി. ഒരു ദിവസം കൊണ്ട് ലാബ് സജ്ജമാക്കി. ഹൗസ് ടു ഹൗസ് സര്‍വര്‍യലന്‍സ് നടത്തി. ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ പരിശ്രമിച്ചത്. ഈ അവസരത്തില്‍ കമ്മര്‍മ്മനിരതമായി സമര്‍പ്പിതമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ വി. ശിവന്‍ കുട്ടി, മുഹമ്മദ് റിയാസ്, വിവിധ ജില്ലകളിലെ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.