സ്റ്റാർട്ടപ്പ് കേരളയിൽ 10 കോടി രൂപ വരെ വായ്പ

Share

സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ, സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപ വരെ ധനസഹായം നൽകുന്ന ഒരു സമഗ്ര പദ്ധതി പ്രഖ്യാപിച്ചു. ‘കെ എഫ്‌ സി സ്റ്റാർട്ടപ്പ് കേരള’ എന്ന പേരിലുള്ള പദ്ധതി, സ്റ്റാർട്ടപ്പുകളുടെ ആശയം മുതൽ പ്രോട്ടോടൈപ്പ് വികസനം, ഉൽപ്പന്ന പരീക്ഷണം, വിപണി പ്രവേശനം, വാണിജ്യവൽക്കരണം, സ്കെയിലിംഗ് വരെ ഉൾപ്പടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും പിന്തുണയ്ക്കും. കൂടാതെ സ്റ്റാർട്പ്പുകൾക്ക് പർച്ചേസ് ഓർഡർ നടപ്പിലാക്കാനും, വെഞ്ച്വർ ഡെറ്റ് ആയും വായ്പ നൽകും.

കേരള സ്റ്റാർട്ടപ്പ് മിഷൻ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ പോളിസി & പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റിൽ (ഡി ഐ പി പി) രജിസ്റ്റർ ചെയ്തിട്ടുള്ളതും കേരളത്തിൽ രജിസ്റ്റേർഡ് ഓഫീസുള്ളതുമായ സ്റ്റാർട്ടപ്പുകൾക്കാണ് വായ്പ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ സമ്പത്ത് സൃഷ്ടിക്കുന്നതിനോ ഉള്ള സാധ്യതയുള്ള പ്രായോഗിക പദ്ധതികൾ മാത്രമേ പരിഗണിക്കു.

ഉൽപാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവൽക്കരണത്തിന് 50 ലക്ഷം രൂപയും സ്കെയിൽ അപ്പ് ചെയ്യുന്നതിന് 100 ലക്ഷം രൂപയുമാണ് സഹായം. ഇത് ഓരോ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ 90% വിധേയമായിരിക്കും. യാതൊരു പണയവും ഇല്ലാതെ 5% പലിശ നിരക്കിൽ വായ്പ നൽകും. പരമാവധി 12 മാസത്തെ മൊറട്ടോറിയം കാലയളവ് ഉൾപ്പെടെ 60 മാസമാണ് തിരിച്ചടവ് കാലാവധി.

സ്റ്റാർട്ടപ്പുകൾ www.kfc.org- ൽ ഓൺലൈനായി അപേക്ഷിക്കണം. വിദഗ്ദ്ധ സമിതിയായിരിക്കും വായ്പാ അനുമതി നൽകുക.

“മൂലധനത്തിന്റെ ദൗർലഭ്യവും വായ്പാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് സ്റ്റാർട്ടപ്പുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ. സ്റ്റാർട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയത്തിനനുസരിച്ചാണ് ഈ പദ്ധതിയെന്ന്‌ കെ എഫ് സി – സി എം ഡി ശ്രീ സഞ്ജയ് കൗൾ പറഞ്ഞു.

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ബജറ്റ് പ്രസംഗത്തിൽ ആറ് പോയിന്റ് പ്രോഗ്രാം പ്രഖ്യാപിചിരുന്നു.. കേരളത്തിൽ ഇപ്പോൾ 3900 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2500 പുതിയ സ്റ്റാർട്ടപ്പുകൾ കൂടി ചേർക്കാനാണ് സർക്കാർ പദ്ധതി.

വർക്ക്‌ഷോപ്പ് സ്ഥാപിക്കുക, ആവശ്യമായ യന്ത്രങ്ങൾ, കമ്പ്യൂട്ടറുകൾ, സെർവറുകൾ, സോഫ്‌റ്റ്‌വെയർ, ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കൽ, അസംസ്കൃത വസ്തുക്കൾ വാങ്ങൽ, പ്രവർത്തന ഫണ്ട്, പ്രവർത്തന മൂലധനം, ക്ലൗഡ് ചെലവുകൾ, ലൈസൻസുകൾ, പെർമിറ്റുകൾ, കൺസൾട്ടൻസി ചാർജുകൾ, മാർക്കറ്റിംഗ് ചെലവുകൾ, പ്രാരംഭ ചെലവുകൾ, നടപ്പാക്കൽ കാലയളവിലെ പലിശ തുടങ്ങിയവ പ്രൊജക്റ്റ് ചിലവിൽ പരിഗണിക്കും.

സ്റ്റാർട്ടപ്പുകൾക്ക് പർച്ചേസ് ഓർഡർ ലഭിച്ചുകഴിഞ്ഞാൽ, ഓർഡറുകൾ നടപ്പിലാക്കുന്നതിന് അവർക്ക് 10 കോടി രൂപ വരെ വായ്പ ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ സെബി യിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും ഒരു വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ പരിശോധനക്ക് വിധേയമായ സ്ഥാപനങ്ങൾക്ക് 10 കോടി രൂപയുടെ വെഞ്ച്വർ കടവും ലഭിക്കും.

സ്റ്റാർട്ടപ്പുകളുടെ എല്ലാ ഘട്ടങ്ങളും പരിഗണിക്കുന്ന ആദ്യ പദ്ധതിയാണിത്, 25 ലക്ഷം മുതൽ 10 കോടി രൂപ വരെയുള്ള വായ്പകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗനിർദ്ദേശവും ഹാൻഡ്‌ഹോൾഡിംഗും ഉണ്ടാകും, ” ശ്രീ.സഞ്ജയ് കൗൾ കൂട്ടിച്ചേർത്തു.