വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി

Share

കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സ്‌കൂൾ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച് ഇന്ത്യയിൽ ആദ്യമായി സ്റ്റുഡന്റ്‌സ് ട്രാൻസ്‌പോർട്ട് പ്രോട്ടോക്കോൾ സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ബസിനുള്ളിൽ തെർമൽ സ്‌കാനർ, സാനിറ്റൈസർ  എന്നിവ കരുതുകയും ഡോർ അറ്റൻഡർ കുട്ടികളുടെ ടെംപറേച്ചർ പരിശോധിക്കുകയും കൈകൾ സാനിറ്റൈസ് ചെയ്യുകയും വേണം. എല്ലാ കുട്ടികളും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ ദിവസവും യാത്ര അവസാനിക്കുമ്പോൾ വാഹനം അണുനാശിനിയോ സോപ്പ് ലായനിയോ ഉപോയോഗിച്ച് കഴുകി വൃത്തിയാക്കണം. പ്രോട്ടോക്കോൾ  കൃത്യമായി പാലിക്കേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കുൾ ബസുകൾ റിപ്പയർ ചെയ്ത് ഫിറ്റ്‌നസ് പരിശോധനയും ട്രയൽ റണ്ണും സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തി വരുന്നു. ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും നേരിട്ടും ഓൺലൈനായും പരിശീലനം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിന് കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പുകളുടെ സൗകര്യം ഉപയോഗിക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച ബോണ്ട് സർവ്വീസുകൾ ആവശ്യപ്പെടുന്ന സ്‌കൂളുകൾക്ക് നൽകും. ദൂരവും ട്രിപ്പുകളും പരിഗണിച്ച് പ്രത്യേക നിരക്കിലായിരിക്കും സർവ്വീസ് നടത്തുക. സ്‌കൂൾ ബസുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത മാസത്തോടെ കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസുകൾ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടി ഓടിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ ഉൾപ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാൻ സാധിക്കും. വിദ്യാർത്ഥികളെ കയറ്റുവാൻ മടി കാണിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മറിറിയും മോട്ടോർ വാഹന വകുപ്പും കർശനമായി ഇടപെടും. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് എം.എൽ.എ മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.