‘വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം’; യുവാവിന്‍റെ സത്യവാങ് മൂലം കണ്ട് അമ്പരന്ന് പൊലീസ്

Share

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും, കൊവിഡ് മാനദണ്ഡങ്ങൾ ലങ്കിക്കുന്നതിൽ ഒരു കുറവുമില്ല. ലോക്ക്ഡൗൺ ലംഘനത്തിനും മാസ്ക് ധരിക്കാത്തതിനും ദിവസേന നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അനാവശ്യ കാര്യങ്ങൾക്ക് പുറത്ത്‌പോകാനായി കള്ള സത്യവാങ്‌മൂലം എഴുതുന്നവർ നിരവധിയാണ്.

കഴിഞ്ഞ ദിവസം കാസർകോട് ഇത്തരത്തിൽ കറങ്ങി നടന്ന യുവാവിന്‍റെ സത്യവാങ് മൂലം കണ്ട് പൊലീസ് ശരിക്കും അമ്പരന്നുപോയി. ‘വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം’ എന്നാണ് സത്യവാങ്മൂലത്തില്‍ എഴുതിയിരുന്നത്. വാഹന പരിശോധനക്കിടയിലാണ് യുവാവിന്റെ സത്യവാങ്മൂലം പോലീസ് പരിശോധിച്ചത്. എന്നാൽ വല്യമ്മയെ വിളിച്ചന്വേഷിച്ച പോലീസിന് അവിടെ ചക്കയില്ലെന്നും, ഇയാൾ അനാവശ്യമായി പുറത്തിറങ്ങിയതാണെന്നും മനസിലായതോടെ പോലീസ് മടക്കി അയച്ചു.

വരുന്ന ഞായറാഴ്ച കല്യാണമാണ്, ഡ്രസെടുക്കണമെന്നുപറഞ്ഞാണ്​ മറ്റു ന്യായങ്ങൾ. കേടായ ജ്യൂസർ നന്നാക്കാൻ പോകുന്നവർ, മുട്ട വാങ്ങാൻ പോകുന്നവർ തുടങ്ങി പഞ്ചായത്ത് വാർഡിലെ വളൻറിയർമാർക്ക് അനുവദിച്ച പാസ് ഉപയോഗിച്ച് വിത്തുവാങ്ങാൻ ടൗണിൽ എത്തിയവരുമുണ്ട്. 90 ശതമാനം പേരും ഗുളിക വാങ്ങാനും ആശുപത്രി എന്നും പറഞ്ഞാണ്​ വരവ്​. 2017ൽ ഡോക്ടറെ കണ്ട ശീട്ടുവരെ എടുത്താണ് ചില വിദ്വാന്മാർ നാടുകാണാൻ ഇറങ്ങുന്നത്.

പലപ്പോഴും സത്യവാങ്മൂലത്തിലെ വസ്തുതകൾ തെരഞ്ഞു പോകാൻ പോലീസ് മെനക്കെടാറില്ല. എന്നാൽ ചിലപ്പോഴെങ്കിലും സത്യവാങ്മൂലം വിശദമായി പരിശോധിച്ച് ചുറ്റിക്കറങ്ങാനിറങ്ങിയ ആളെ തിരിച്ചയയ്ക്കാനും പോലീസിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് കുതിരയുമായി കറങ്ങാൻ ഇറങ്ങിയ യുവാവ് പിടിയിലായിരുന്നു. പലപ്പോഴും മെഡിക്കൽ ആവശ്യങ്ങൾ പറഞ്ഞു പുറത്തിറങ്ങുന്നവരുടെ യഥാർഥ ഉദ്ദേശം മനസിലാക്കാൻ പോലീസിന് സാധിക്കാറുമില്ല.

രാവിലെ ഏഴുമണി മുതൽ രാത്രി ഏഴുമണിവരെ റോഡിൽ പരിശോധനക്കായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഇതെല്ലാംകണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്.