‘വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് അടിക്കും’; സ്ത്രീധന പോരിൽ കുരുങ്ങി ജീവൻ

Share

കൊല്ലം∙ ‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. കഴിഞ്ഞ ദിവസം അയാൾക്ക് കൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനേയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷെ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോ മുടിയിൽ പിടിച്ച് വലിച്ച് പലതവണ അടിച്ചു.

അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി..കാലു കൊണ്ട് മുഖത്ത് അമർത്തി’– കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ കഴിഞ്ഞ ദിവസം തന്റെ  ബന്ധുവിന് അയച്ച വാട്സാപ് ചാറ്റിലെ ചില ഭാഗങ്ങളാണ് ഇത് . ക്രൂരമായ മർദ്ദനമാണ് വിസ്മയ  തൻ്റെ  ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്നു  ചാറ്റിൽ നിന്ന് വ്യക്തമാണ്.  

മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ മര്‍ദനത്തിലേറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം ബന്ധുക്കള്‍ക്ക് കൈമാറിയതിനു പിന്നാലെയാണ് കടയ്ക്കല്‍ സ്വദേശിനി വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.