മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച വീഴ്ചക്കെതിരെ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

Share

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസയച്ചു.

ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയതിനെ കുറിച്ചും വിശദീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്നാണ് ബന്ധുക്കളെ അറിയിച്ചത്. മ്യ തദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് അദ്ദേഹം ചികിത്സയിൽ ആണെന്ന് മനസ്സിലാക്കിയത്.