പ്രതിപക്ഷ നേതാവ്.. കെ.പി.സി.സി അധ്യക്ഷന്‍.. ഇതാ മാറ്റൊരു നീക്കവുമായി ഹൈക്കമാന്‍ഡ്!!

Share

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്, കെ.പി.സി.സി അധ്യക്ഷന്‍ എന്നിവര്‍ക്ക് പുറമേ ഇതാ മാറ്റൊരു നീക്കവുമായി ഹൈക്കമാന്‍ഡ്. ഇത്തവണ ഹൈക്കമാന്‍ഡ് ചീട്ട് കീറുന്നത് എം.എം ഹസന്റെതാണ്. എം.എം ഹസനു പകരം യു.ഡി.എഫ് കണ്‍വീനര്‍ പദവിലേക്ക് ഏറ്റവും ശക്തനായ നേതാവിനെ കൊണ്ടു വരാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുകയാണ്.

കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറായി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പരിഗണിക്കുന്നതായിയാണ് സൂചന. കെ. മുരളീധരന്റെ നിലപാട് ഹൈക്കമാന്‍ഡ് തേടിട്ടുണ്ട്. അദ്ദേഹത്തില്‍ ഈ പദവിയോട് താല്‍പര്യമുണ്ടെങ്കില്‍ അടുത്ത യു.ഡി.എഫ് കണ്‍വീനല്‍ കെ. മുരളീധരന്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മുരളീധരന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ലെങ്കിലും കോണ്‍ഗ്രസില്‍ നവോന്മേഷം സൃഷ്ടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ അടുത്ത ചുവട് വെയ്പ്പ് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്കാകും എന്നാണ് വിവരം. കോണ്‍ഗ്രസ് കേരളഘടകത്തില്‍ ഒരു പുതിയ ടീം ഉണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുശട നീക്കമാണ് ഇപ്പോള്‍ മുരളീധരനിലേക്കും എത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനെയും കൊണ്ടുവന്നിരിക്കുന്നത് എന്നാണ് സൂചനകള്‍.

പി.ടി തോമസ് യു.ഡി.എഫ് കണ്‍വീനര്‍ ആകുമെന്നും ഇതിനോടൊപ്പം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമാണ് ഹൈക്കമാന്‍ഡ് നല്‍കിയത്. ഈ സാഹചര്യത്തില്‍ കെ. മുരളീധരന്‍ എന്ന പേരിലേക്ക് ഹൈക്കമാന്‍ഡ് നീങ്ങി എന്നു തന്നെയാണ് വ്യക്തമാകുന്നത്.

നിലവില്‍ കോണ്‍ഗ്രസിന്റെ അപചയത്തിന് കാരണമായി ഒട്ടേറെ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്ന് കോണ്‍ഗ്രസിന് മുന്നണിയില്‍ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു എന്നതാണ്. ഇത് മലബാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പാര്‍ട്ടിയുടെ ശക്തി ചോര്‍ത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇത് പരിഹരിക്കാന്‍ പാര്‍ട്ടിയുടെ കാര്യം പറയുന്ന ഒരു ശക്തനായ നേതാവ് യുഡിഎഫ് കണ്‍വീനറാകണം എന്നതാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. മുമ്പ് കെപിസിസി അദ്ധ്യക്ഷനായി ഇരുന്നതിന്റെ പ്രവര്‍ത്തി പരിചയം കൂടി കണക്കിലെടുത്തും രാഹുല്‍ഗാന്ധിയുടെ പ്രത്യേക താല്‍പ്പര്യത്തിലുമാണ് മുരളീധരനിലേക്ക് ആലോചന എത്തി നില്‍ക്കുന്നത്. ഇതോടെയാണ് മുരളീധരന്റെ മനസ്സറിയാനുള്ള നീക്കവും വന്നത്.

രാഹുല്‍ഗാന്ധിക്ക് കേരളത്തില്‍ വ്യക്തിപരമായ അടുപ്പം മുരളീധരന് കൂടുതലുണ്ടെന്നതും മറ്റൊരു കാരണമായിട്ടുണ്ട്. യുഡിഎഫ് കണ്‍വീനറാക്കാന്‍ മുരളീധരന്റെ മനസ്സറിയാന്‍ എഐസിസിയുടെ കേരള ചുമതലയുള്ള നേതാവിനെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും മാറ്റി കൊണ്ടുവന്നിരിക്കുന്ന പുതിയ മാറ്റങ്ങളുടെ ഗുണം പൂര്‍ണ്ണമാകണമെങ്കില്‍ യുഡിഎഫ് കണ്‍വീനറായും പരിചയസമ്പന്നതയുള്ള ആള്‍ വരേണ്ടതുണ്ട്.

മുരളീധരന് താല്‍പ്പര്യമില്ലെങ്കില്‍ മാത്രം പുതിയ പേര് പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇക്കാര്യത്തില്‍ കെ. സുധാകരനയും വിഡി സതീശനെയും ഡല്‍ഹിയില്‍ വിളിച്ച് ചര്‍ച്ച നടത്തിയേക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം ബൂത്ത് തലം മുതലുള്ള പുന:സംഘടനയും ഉടന്‍ തന്നെ നടന്നേക്കാന്‍ സാധ്യതയുണ്ട്.