പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണം: മുഖ്യമന്ത്രി *15 ദിവസത്തിനകം തീർപ്പാക്കാൻ നിർദ്ദേശം

Share

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ സമർപ്പിക്കുന്ന പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പരാതിപരിഹാര സെല്ലിന് റേറ്റിംഗ് നൽകുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും പരാതിപരിഹാര സംവിധാനത്തിന്റെ അവലോകനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതികളിൽ കൃത്യവും ശരിയുമായ തീരുമാനമാവണം ഉണ്ടാകേണ്ടത്. തീർപ്പാക്കിക്കഴിഞ്ഞ പരാതിയുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. മറ്റു വഴികൾ ഇല്ലാത്തതിനാലാണ് പരാതി സമർപ്പിക്കേണ്ടി വരുന്നത്. അതുകൊണ്ടു പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ഓഫീസിലും പൊതുജന പരാതി സംവിധാനത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അദ്ദേഹത്തിന്റെ പേരുവിവരം ഓഫീസിൽ പ്രദർശിപ്പിക്കണം. പരാതി സമർപ്പിച്ചവർക്ക് ഈ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാനാകണം. മാസത്തിൽ ഒരു തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് വകുപ്പു മേധാവികൾ അവലോകനം നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം ശാശ്വത പരിഹാരമല്ല. പെട്ടെന്നുള്ള ആശ്വാസമായാണ് നൽകുന്നത്. അത് സമയബന്ധിതമായി ലഭ്യമാക്കണം. നിലവിൽ തീർപ്പു കൽപ്പിക്കാൻ ബാക്കിയുള്ള അപേക്ഷകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മതിയായ രേഖകളും കൃത്യമായ അപേക്ഷകളുമാണെങ്കിൽ നൂറു മണിക്കൂറിനുള്ളിൽ തുക ലഭ്യമാക്കാൻ നടപടിയെടുക്കണം. വില്ലേജ് ഓഫീസുകളിൽ ലഭിക്കുന്ന പൂർണ്ണമായ അപേക്ഷകൾ മൂന്നു ദിവസത്തിനുള്ളിൽ താലൂക്ക് ഓഫീസിനു കൈമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരാതിപരിഹാര സെൽ വഴി ലഭ്യമാക്കുന്ന സേവനങ്ങളുടെ സുതാര്യതയെ കുറിച്ചും നടപടിക്രമങ്ങളിലെ വേഗതയെ സംബന്ധിച്ചും ലഭ്യമായ സേവനങ്ങളിൽ സംതൃപ്തരാണോ എന്നതിനെ സംബന്ധിച്ചും ഗുണഭോക്താക്കളിൽ നിന്നും പരാതിക്കാരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കാനാണ് റേറ്റിംഗ് സംവിധാനം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നൂതന ആശയങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിക്കുന്ന ന്യൂനതകൾ അപ്പപ്പോൾ പരിഹരിച്ചാൽ മാത്രമേ തിരുത്തലുകൾ വരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനാകൂ. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കും പരാതിപരിഹാര സെൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ മുന്നോട്ടുപോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.