ജാക്ക് ലിഫ്റ്റിംഗ് ടെക്‌നോളജി; സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ചു

Share

കെട്ടിടങ്ങളുടെ ഉയരം കൂട്ടാനും സ്ഥാനം മാറ്റാനുമുള്ള മെക്കാനിക്കൽ ജാക്ക് ലിഫ്റ്റിംഗ് ടെക്‌നോളജി ഉപയോഗിക്കുവാനായി ലഭിക്കുന്ന അപേക്ഷകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർഗിർദേശങ്ങൾ പാലിച്ചുകൊണ്ടേ നിർമാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയത്.
ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ കെട്ടിടത്തിന്റെ സ്ട്രച്വറൽ ആൾടർനേഷനിൽ മാറ്റം വരുത്തുന്നതിനാൽ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് ചട്ടപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് അപേക്ഷകനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരും ഉറപ്പുവരുത്തണം. നിലവിലുള്ള കെട്ടിടത്തിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ ആവശ്യമായ പ്ലാനുകളും മറ്റ് അനുബന്ധരേഖകളും സഹിതം തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. ആൾട്ടർനേഷനിലൂടെ കെട്ടിടത്തിനുണ്ടാവുന്ന മാറ്റങ്ങൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പ്ലാനിൽ രേഖപ്പെടുത്തണം. കെട്ടിട നിർമാണ ചട്ടത്തിൽ നിഷ്‌കർഷിക്കുന്ന രേഖകൾ കൂടാതെ, പ്രവർത്തി മൂലം കെട്ടിടത്തിന് കോട്ടം സംഭവിക്കില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ട്രക്ചറർ എഞ്ചിനീയറുടെ സർട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷകൾ സെക്രട്ടറി പരിശോധിച്ച് സമയബന്ധിതമായി പെർമിറ്റ് നൽകണം. കഴിഞ്ഞ നാളുകളിൽ കേരളം അഭിമുഖീകരിച്ച മഹാപ്രളയവും പ്രകൃതിക്ഷോഭവും നിമിത്തം വീടുകളടക്കമുള്ള കെട്ടിടങ്ങൾ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷിതമാക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവിറക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.