നിലം നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെല്ലാം മുൻ‌കൂർ അനുമതി വാങ്ങണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്

Share

2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും മുൻപാകെ പരിവർത്തനാനുമതിയ്ക്കുള്ള അപേക്ഷ പരിഗണനയ്ക്കായി എത്തുന്നത്. ഇത്തരം സാഹചര്യങ്ങള്‍ പൂർണ്ണമായും ഒഴിവാക്കണം. ഇത് സർക്കാരിന് വിഷമാവസ്ഥ സൃഷ്ടിക്കുകയും സമ്മർദ്ധത്തിലാക്കുകയും ചെയ്യുമെന്നതിനാൽ അത്തരത്തിലുള്ള അനധികൃതവും നിയമവിരുദ്ധമായ പരിവർത്തനങ്ങൾ ആരംഭത്തിൽ തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയില്‍ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് (23) പ്രകാരമുള്ള നടപടികളും, അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.

നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടും വ്യവസ്ഥകള്‍ പാലിച്ചും പാരിസ്ഥിതിക പ്രാധാന്യമുള്ള നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിൻറെയും, സർക്കാരിന്റെയും കർത്തവ്യമായതിനാല്‍ വ്യക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ പരിവർത്തനാനുമതി നൽകാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. പിറവം നിയോജകമണ്ഡലത്തില്‍ രാമമംഗലം – മണീട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കിഴുമുറികടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് വേണ്ടി ഭൂമി രൂപാന്തരപ്പെടുത്തുന്നത് സംബന്ധിച്ച് ശ്രീ. അനൂപ് ജേക്കബ് എം.എല്‍.എ. അവതരിപ്പിച്ച സബ്മിഷനുള്ള മറുപടി പറഞ്ഞുകൊണ്ടാണ് മന്ത്രി ഈ കാര്യം സൂചിപ്പിച്ചത്.