തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴി സംരക്ഷണവേലി പരിപാലനത്തിന് പദ്ധതി: മന്ത്രി എ.കെ. ശശീന്ദ്രൻ

Share

കോട്ടയം: വനാതിർത്തികളോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം തീർക്കാൻ സ്ഥാപിക്കുന്ന വേലികളും(ഫെൻസിങ്) മറ്റും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാലിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുകയാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വനമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കളക്‌ട്രേറ്റിൽ കൂടിയ വനാതിർത്തിയോടു ചേർന്നു കിടക്കുന്ന മണ്ഡലങ്ങളിലെ എം.എൽ.എ.മാരുടെയും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 

വനാതിർത്തികളിൽ ജനങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിക്കുന്ന വേലികൾ മൃഗങ്ങൾ തകർത്തുകളയുന്നതു പതിവാണ്. ഇവ സംരക്ഷിക്കാനും പരിപാലിക്കാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയും. ഇതിനായി വാർഷിക പദ്ധതിയിൽ പ്രത്യേക പദ്ധതി ഉൾപ്പെടുത്തൽ, തൊഴിലുറപ്പുപദ്ധതിയിലൂടെ ഇവ നടപ്പാക്കൽ എന്നീ സാധ്യതകൾ ആരായുകയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എം.പി.മാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി പ്രവർത്തിച്ച് ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. വനംവകുപ്പ് ഓഫീസുകൾ കൂടുതൽ ജനകീയവും സൗഹൃദപരവുമാകണം. സഹായമനോഭാവത്തോടെ ജനങ്ങളോട് പെരുമാറണം. ജനങ്ങളെ സഹായിക്കുന്ന നിലയിലേക്ക് വനംവകുപ്പ് മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനാതിർത്തിയുമായി ബന്ധപ്പെട്ട ജനവാസ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി ഉചിതമായ നടപടി സ്വീകരിക്കുന്നതിനാണ് ജില്ലകളിൽ യോഗം ചേരുന്നതെന്നും സെപ്റ്റംബർ 30നകം എല്ലാ ജില്ലകളിലും യോഗം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

മണിമല ആലപ്ര, പമ്പാവാലി, പൊന്തൻപുഴ, വളകോടി ചതുപ്പ്, അംബേദ്കർ കോളനി അടക്കം വിവിധയിടങ്ങളിലായി 668 പേർക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുണ്ടെന്നും ഇതിനായി സ്‌പെഷൽ ഓഫീസറെ നിയോഗിക്കണമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി ബൈപ്പാസിനായുള്ള സ്ഥലങ്ങളിലെ മരങ്ങളുടെ വാല്യുവേഷൻ എടുത്തു നൽകുന്നതിന് സാമൂഹിക വനവത്കരണ വിഭാഗം അടിയന്തര നടപടിയെടുക്കണമെന്നും അതിർത്തി മേഖലകളിൽ കാട്ടുപന്നിശല്യം രൂക്ഷമാണെന്നും കുറുക്കന്റെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സത്വരനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപന്നി ശല്യം നേരിടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.  

കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ(ഹൈറേഞ്ച് സർക്കിൾ) ജോർജി പി. മാത്തച്ചൻ, ഫോറസ്റ്റ് കൺസർവേറ്റർ ഫീൽഡ് ഡയറക്ടർ പ്രോജക്ട് ടൈഗർ പ്രമോദ് പി.പി., അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് എന്നിവർ സംസാരിച്ചു.