കർഷക മനസിന്റെ പ്രതിഫലനമായിരിക്കും പതിനാലാം പഞ്ചവത്സരപദ്ധതി: കൃഷിമന്ത്രി

Share

പതിനാലാം പഞ്ചവത്സര പദ്ധതിയിലെ കാർഷിക പദ്ധതികൾ കർഷകന്റെ മുഖവും മനസ്സും പ്രതിഫലിപ്പിക്കുന്ന തരത്തിൽ കർഷക സൗഹാർദ്ദപരമായിരിക്കമെന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ  നടപ്പിലാക്കാനുദ്ദേശിക്കുന്ന നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനായി കർഷകർ മുതൽ കാർഷിക വിദഗ്ധർ വരെയുള്ളവരുടെ ത്രിദിന ശില്പശാല തിരുവനന്തപുരം സമേതിയിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി . ചീഫ് സെക്രട്ടറി ഡോ വി പി ജോയി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
 കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും യാഥാർത്ഥ്യമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കാർഷിക മുറകളും അതിനനുസരിച്ച് മാറേണ്ടതായിട്ടുണ്ട്. അഗ്രോ ഇക്കോളജിൽ യൂണിറ്റിന്റെ അടിസ്ഥാനത്തിൽ അതാത് പ്രദേശങ്ങൾക്കു  വേണ്ട കാർഷിക പദ്ധതികളാണ് കൃഷിവകുപ്പ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്.
കാർഷിക  വിളകളുടെ ഉത്പാദനത്തിന്റെ   കാര്യത്തിൽ സംസ്ഥാനം ബഹുദൂരം മുന്നേറിയിട്ടുണ്ട്.  എന്നാൽ കർഷക വരുമാന വർധനവിനും കാർഷിക വൃത്തിയിൽ നിന്ന് അന്തസ്സായ ഒരു ജീവിതം കെട്ടിപ്പടുക്കുവാനും കർഷകന്  കേവലം ഉൽപ്പാദന പ്രക്രിയ കൊണ്ട് മാത്രം കഴിയില്ല. സംഭരണവും സംസ്‌കരണവും വിപണനവും മെച്ചപ്പെടുത്തണം. കൃഷിഭവനുകളും പദ്ധതികളും അത്തരത്തിൽ മാറേണ്ടതുണ്ട്. സ്മാർട്ട് കൃഷിഭവൻ എന്ന ആശയം പേരിൽ മാത്രമല്ല കർഷകർക്ക് ലഭിക്കുന്ന സേവനത്തിലും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അഡീഷണൽ ചീഫ് സെക്രട്ടറിമാരായ രാജേഷ് കുമാർ സിങ്, ശാരദ മുരളീധരൻ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ പ്രസംഗിച്ചു. കാർഷികോല്പാദന കമ്മീഷണർ ഇഷിത റോയി  സ്വാഗതവും സെക്രട്ടറി സി.എ. ലതാ നന്ദിയും അറിയിച്ചു. ശില്പശാലയുടെ ആദ്യ ദിനം ഉച്ചതിരിഞ്ഞ് നവകേരളവും കാർഷികമേഖലയും എന്ന വിഷയത്തെ അധികരിച്ച് മുൻ കൃഷിവകുപ്പ് മന്ത്രിമാരായ  മുല്ലക്കര രത്‌നാകരൻ, വി. എസ് സുനിൽകുമാർ, മുൻ ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാർ, എസ്.എം വിജയാനന്ദ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവർ പ്രഭാഷണം നടത്തി. ശില്പശാലയുടെ രണ്ടാം ദിനമായ ഇന്ന് തെരഞ്ഞെടുത്ത 11 വിഷയങ്ങളെ ആസ്പദമാക്കി ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയും വിഷയാവതരണവും ഉണ്ടാകും.