കൊവിഡ് 19 മൊബൈൽ വാക്‌സിനേഷൻ സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share

പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ മൊബൈൽ സയൻസ് എക്‌സ്‌പ്ലോറേറ്ററി ബസ് മൊബൈൽ കൊവിഡ് 19 വാക്‌സിനേഷൻ സെന്ററായി ഉപയോഗിക്കുന്നതിന് ആറ് മാസത്തേക്ക് സർക്കാരിന് സൗജന്യമായി നൽകി. ഇതിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ ഒരു സംഘം ബസിൽ സഞ്ചരിച്ച് വാക്‌സിനേഷൻ ലഭ്യമാക്കും.
55 ലക്ഷം രൂപയോളം ചെലവ് ചെയ്താണ് പി.എൻ. പണിക്കർ ഫൗണ്ടേഷൻ എ.സി ബസ് ഒരുക്കിയത്. വാസ്‌കിനേഷൻ കഴിഞ്ഞവർക്ക് ബസിന്റെ വശങ്ങളിൽ ഇരുന്ന് വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. അവരെ ബോധവൽക്കരിക്കുവാനുള്ള വിവിധ ഓഡിയോ വിഷ്വൽ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. വാക്‌സിൻ എടുക്കുവാൻ വരുന്നവർക്ക് വായിക്കുവാൻ പുസ്തക കോർണറും സജ്ജീകരിച്ചിട്ടുണ്ട്. ടെലി മെഡിസിനെക്കുറിച്ച് വിവരങ്ങളറിയുവാനുള്ള സംവിധാനവും ലഭ്യമാണ്. ബസിൽ ഘടിപ്പിച്ചിരിക്കുന്ന ഡിജിറ്റൽ ലൈബ്രറി സംവിധാനത്തിലൂടെ എട്ട് കോടിയിൽപ്പരം പുസ്തകങ്ങൾ വാക്‌സിൻ എടുക്കുവാൻ വരുന്നവർക്ക് വായിക്കാനാവും.